ക്വുര്‍ആനില്‍ പ്രത്യേകമായി വിശേഷിപ്പിക്കപ്പെട്ട രണ്ട് പ്രവാചകര്‍
അന്‍വര്‍ അബൂബക്കര്‍
Last Update 27 May 2025, 29 Dhuʻl-Qiʻdah, 1446 AH
ചോദ്യം: ക്വുര്‍ആനില്‍ രണ്ട് പ്രവാചകന്‍മാരെ കുറിച്ച് അവര്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും സമാധാനം ഉണ്ടായിരിക്കുന്നതാണ് എന്ന് അറിയിക്കുന്നുണ്ട്. അതില്‍ ഒരു പ്രവാചകന്‍ ഈസാ നബി(അലൈഹിസ്സലാം)യാണ്. ആരാണ് രണ്ടാമത്തെ പ്രവാചകന്‍?
ഉത്തരം: യഹ്‌യാ നബി(അലൈഹിസ്സലാം)
അല്ലാഹു യഹ്‌യാ നബി (അലൈഹിസ്സലാം)യെ കുറിച്ച് പറഞ്ഞു: “ഹേ, യഹ്‌യാ! വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക'. ശിശുവായിരിക്കുമ്പോള്‍ തന്നെ, നാം അവനു വേദവിജ്ഞാനം നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍നിന്നു അനുകമ്പയും, പരിശുദ്ധിയും നല്‍കി; അവന്‍ ഒരു ഭക്തനും തന്‍റെ മാതാപിതാക്കള്‍ക്കു നന്മ ചെയ്യുന്നവനും ആയിരുന്നു; അനുസരണമില്ലാത്ത ക്രൂരനായിരുന്നതുമില്ല.” (മര്‍യം 12-15)
ഈസാ നബി(അലൈഹിസ്സലാം) തൊട്ടിലിലായിരിക്കെ ഇപ്രകാരം സംസാരിച്ചതായി അല്ലാഹു പറയുന്നു: “അവന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ അടിയാനാകുന്നു:- എനിക്കു അവന്‍ വേദഗ്രന്ഥം തന്നിരിക്കുന്നു: എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു; 'ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു; ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തെല്ലാം നമസ്കാരവും സക്കാത്തും അനുഷ്ഠിക്കുവാന്‍ അവന്‍ എന്നോടു ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു; എന്‍റെ മാതാവിനു നന്മ ചെയ്യുവാനും ആക്കിയിരിക്കുന്നു; എന്നെ അവന്‍ ഒരു നിര്‍ഭാഗ്യവാനായ ക്രൂരനാക്കിയിട്ടുമില്ല. 'ഞാന്‍ ജനിച്ച ദിവസവും, മരണപ്പെടുന്ന ദിവസവും, ഞാന്‍ ജീവനോടെ എഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസവും എനിക്കു സമാധാനം ഉണ്ടായിരിക്കും.” (മര്‍യം 30-33)
സുഫ്യാന്‍ ഇബ്നു ഉയൈനഃ(റഹി) പറയുന്നു: “മനുഷ്യന് ഏറ്റവും ഭീതിജനകമായ മൂന്ന് സന്ദര്‍ഭങ്ങളുണ്ട്: ഒന്ന്, അവന്‍ ജനിക്കുമ്പോള്‍. അപ്പോള്‍ തന്റെ ശരീരത്തെ താന്‍ ഉളളിടത്തുനിന്ന് പുറപ്പെടുന്നവനായി അവന്‍ കാണുന്നു. രണ്ടാമത്, അവന്‍ മരിക്കുമ്പോള്‍. അപ്പോള്‍ അവന്‍ താന്‍ കണ്ടിട്ടില്ലാത്ത ഒരു വിഭാഗത്തെ കാണുന്നു. മൂന്നാമത്, അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍. അപ്പോള്‍ അയാള്‍ തന്റെ ശരീരത്തെ ഒരു വലിയ മഹ്ശറില്‍ കാണുന്നു. ഈ മൂന്നു സന്ദര്‍ഭങ്ങളിലും യഹ്‍യാ (അലൈഹിസ്സലാം)ക്കും ഈസാ (അലൈഹിസ്സലാം)ക്കും അല്ലാഹു സമാധാനം നല്കിയതായി കുര്‍ആന്‍ പരാമര്‍ശിക്കുന്നു.” (ഇബ്‍നു ജരീര്‍, സൂറഃ മറിയം 15-ാം ആയത്തിന്റെ തഫ്‍സീര്‍)
ഇമാം ഇബ്‌നു കഥീര്‍(റഹി) തന്‍റെ ചരിത്രപ്രസിദ്ധ ഗ്രന്ഥമായ അല്‍ബിദായഃ വന്നിഹായയില്‍ ഈ മൂന്ന് ഘട്ടങ്ങളെ കുറിച്ച് വിശദമായി വിവരിക്കുന്നു. ഈ മൂന്ന് ഘട്ടങ്ങളും ഓരോ മനുഷ്യരുടെയും ജീവിതത്തിലെ അതീവ കഠിനവും നിര്‍ണായകവുമായ ഘട്ടങ്ങളാണ്. ഓരോ ഘട്ടത്തിലും മനുഷ്യന്‍ തന്റെ നിലവിലെ അവസ്ഥയില്‍ നിന്ന് മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കുകയാണ്. ജനനദിനം; കുട്ടി മാതാവിന്റെ ഗര്‍ഭത്തിലെ ആത്മസുഖകരമായ ലോകത്ത് നിന്ന് ഇഹലോകത്തിലേക്ക് കടന്നു വരുമ്പോള്‍ അവന്‍ ഉറക്കെ കരയുന്നു. മരണദിനം; ഇഹലോകം വിട്ട് ബര്‍സഖ് എന്ന ലോകത്തിലേക്ക് കടക്കുമ്പോള്‍ ആകെയുള്ള ബന്ധങ്ങളും ഉപേക്ഷിച്ച് അയാള്‍ കബറില്‍ പ്രവേശിക്കുന്നു. ബര്‍സഖ് ജീവിതത്തിനു ശേഷം, പുനരുത്ഥാന ദിവസം; ശാശ്വതമായ വിജയമോ പരാജയമോ വിധിക്കപ്പെടുന്ന നിമിഷം. ഈ മൂന്ന് സമയങ്ങളും ഓരോ മനുഷ്യന്റെയും ഇഹപര ജീവിതത്തില്‍ നിര്‍ണായകമാണ്. ഒരു കുഞ്ഞ് ഭൂമിയില്‍ പിറന്നുവീഴുമ്പോള്‍ ഉറക്കെ കരയുന്നു. പിന്നീട്, അല്ലാഹു നിശ്ചയിച്ച അവധിവരെ അവന്‍ ഇഹലോകത്ത് ജീവിക്കുന്നു. അവധിക്കാലം അവസാനിക്കുന്ന സമയത്ത്, അവന്‍ എല്ലാം ഉപേക്ഷിച്ച് കബറിലേക്കു പ്രവേശിക്കുന്നു. ഈ വേളയില്‍, നന്മ അല്ലാത്തതില്‍ ജീവിതം നയിച്ചവരൊക്കെയും ആകുലതയോടെയും ഭയത്തോടെയും നിലവിളിക്കുന്നതായിരിക്കും. അങ്ങനെ, ബര്‍സഖ് ജീവിതത്തില്‍ കുറേ കാലം കഴിഞ്ഞ ശേഷം, പുനരുത്ഥാന ദിനം വരും. അന്ന്, സ്വര്‍ഗത്തിനര്‍ഹനായവന്‍ ആനന്ദത്തോടെയും നരകത്തിനര്‍ഹനായവന്‍ വിഷാദത്തോടെയും പുറത്തുവരും. ഈ മൂന്ന് സന്ദര്‍ഭത്തിലും യഹ്‌യാ നബി(അ)ക്കും ഈസാ നബി(അ)ക്കും അല്ലാഹു പ്രത്യേകമായ സംരക്ഷണം നല്‍കിയിട്ടുണ്ട് എന്നതാണ് അല്ലാഹു ക്വുര്‍ആനിലൂടെ അറിയിക്കുന്നത്.
ഇത് അത്യന്തം മൂല്യവത്തായ ഒരു പാഠം നല്‍കുന്ന സന്ദേശമാണ്. മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും ഭീതിയോടു കൂടിയ മൂന്ന് ഘട്ടങ്ങള്‍: ജനനം, മരണം, പുനരുത്ഥാനം. ഈ മൂന്ന് സന്ദര്‍ഭങ്ങളിലും മനുഷ്യന് ഭയം നിറഞ്ഞ ആകുലതയും ആത്മശങ്കയും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അല്ലാഹുവില്‍നിന്നുളള പ്രത്യേകമായ സംരക്ഷണം അനിവാര്യമായ സമയങ്ങളാണിവ. എന്നാല്‍ യഹ്‍യാ നബി (അലൈഹിസ്സലാം)യും ഈസാ നബി (അലൈഹിസ്സലാം)യും സമാധാനത്തോടുകൂടി ഈ ഘട്ടങ്ങളെ അതിജയിക്കുമെന്ന് ക്വുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നു. വിശ്വാസം, ഏകദൈവാരാധന, ആത്മസംശുദ്ധി എന്നിവയിലൂടെ മാത്രമേ ആ ഭയങ്ങള്‍ സമാധാനത്തിലേക്ക് വഴിമാറുകയുള്ളു. അതിനാല്‍, ആത്മീയതയുടെയും ഭക്തിയുടെയും വഴിയിലൂടെ ആ മഹത്തായ സമാധാനം നേടിയെടുക്കാന്‍ ഒരു സത്യവിശ്വാസി പരിശ്രമിക്കേണ്ടതുണ്ട്.