നഹ്സും ആദ് ഗോത്രത്തിന്റെ കഥയും

അന്‍വര്‍ അബൂബക്കര്‍

Last Update 10 June 2025, 14 Dhuʻl-Hijjah, 1446 AH

ചോദ്യം: ഒരു ഗോത്രം, അവര്‍ ന്യായമല്ലാത്ത വിധത്തില്‍ ഭൂമിയില്‍ അഹംഭാവം കാണിച്ചുകൊണ്ട് 'ശക്തിയില്‍ ഞങ്ങളെക്കാള്‍ ഊക്കേറിയവര്‍ ആരാണുള്ളതു?' എന്നു പറഞ്ഞുനടന്നു. ദുഃശ്ശകുനം പിടിച്ച ചില ദിവസങ്ങളില്‍ അല്ലാഹു അവരെ ഉഗ്രമായ ഒരു കാറ്റിനെ അയച്ചുകൊണ്ട് ശിക്ഷിച്ചു. ക്വുര്‍ആന്‍ പരാമര്‍ശിച്ച ആ ഗോത്രം ഏതാണ്?

ഉത്തരം: ആദ് ഗോത്രം

അല്ലാഹു പറഞ്ഞു: “എന്നാല്‍ 'ആദു' ഗോത്രമാകട്ടെ, അവര്‍ ന്യായമല്ലാത്ത വിധത്തില്‍ ഭൂമിയില്‍ അഹംഭാവം കാണിച്ചു. 'ശക്തിയില്‍ ഞങ്ങളെക്കാള്‍ ഊക്കേറിയവര്‍ ആരാണുള്ളതു!?' എന്നു അവര്‍ പറയുകയും ചെയ്തു. അവര്‍ക്കു കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു അവരെക്കാള്‍ ശക്തിയില്‍ ഊക്കേറിയവനാണെന്ന്?! അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തിരുന്നു. അതിനാല്‍, ദുഃശ്ശകുനം പിടിച്ച ചില ദിവസങ്ങളില്‍ നാം അവരില്‍ ഉഗ്രമായ ഒരു കാറ്റിനെ അയച്ചു; ഐഹിക ജീവിതത്തില്‍ തന്നെ അവര്‍ക്കു അപമാനത്തിന്റെ ശിക്ഷ ആസ്വദിപ്പിക്കുവാന്‍ വേണ്ടി. പരലോകശിക്ഷയാകട്ടെ, കൂടുതല്‍ അപമാനകരവും! അവര്‍ സഹായിക്കപ്പെടുകയില്ലതാനും.” (ഫുസ്സിലത്ത് 15-16)

ആദ് സമുദായത്തെ മുഴുവനായി ബാധിച്ച ആ ദുരന്തം എങ്ങനെയായിരുന്നു എന്ന് അല്ലാഹു വിവരിക്കുന്നത് ശ്രദ്ധിക്കുക: “ആദു ഗോത്രമോ ഊക്കംകൊണ്ടും ഉഗ്രതകൊണ്ടും നിറഞ്ഞ ഒരു കാറ്റുകൊണ്ടും നശിപ്പിക്കപ്പെട്ടു. ഏഴു രാത്രിയും, എട്ട് പകലും തുടര്‍ച്ചയായി അവരില്‍ അതിനെ അവന്‍ നിയോഗിച്ചു. അപ്പോള്‍, ആ ജനതയെ കടപുഴങ്ങി വീണ ഈന്തത്തടികളെന്ന പോലെ അതില്‍ വീണുകിടക്കുന്നവരായി നിനക്ക് കാണാമായിരുന്നു. എനി, അവര്‍ക്ക് വല്ല അവശിഷ്ടവും നീ കാണുന്നുവോ?!” (അല്‍ഹാക്വഃ 6-8)

ആദ് ഗോത്രത്തെ സംബന്ധിച്ചിടത്തോളം, ആ ദിവസങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരമായതും ലക്ഷണക്കേടുള്ളതായും കണക്കാക്കപ്പെട്ടിരുന്നു. അതിന് പുറമെ, ആ ദുഃശകുനം പിന്നീട് അവരെ വിട്ടുമാറിയില്ലെന്നും അതിന്റെ ദോഷഫലം തുടര്‍ന്നും അവര്‍ക്ക് മരണാനന്തരം പരലോകശിക്ഷയായി അനുഭവിക്കേണ്ടതുണ്ടെന്നും ക്വുര്‍ആന്‍ വ്യക്തമാക്കി. സൂറത്തുല്‍ ഖമറില്‍ ആ ദിവസങ്ങളെ അതുകൊണ്ടാണ് ‘ദുശ്ശകുനം പിടിച്ച ദിവസങ്ങള്‍’ എന്നു വിശേഷിപ്പിച്ചത്. എന്നാല്‍ അതിനെ ഭൂമിയില്‍ ഒരിക്കലും മുറിഞ്ഞുപോകാതെ കാലാകാലങ്ങളിലേക്കും നിലനില്‍ക്കുന്ന ചീത്ത സമയമോ ദിവസമോ ആയി കണക്കാക്കുന്നത് പ്രാമാണിക അടിസ്ഥാനമില്ലാത്തതും അന്ധവിശ്വാസപരമായ സമീപനവുമാണ്. കെ. ഉമര്‍ മൗലവി (റഹിമഹുല്ലാഹ്) എഴുതി: “ആ ദിനങ്ങള്‍ ശകുനം പിടിച്ച ദുര്‍ദിനങ്ങള്‍ തന്നെയായിരുന്നു അവര്‍ക്ക്. ഏഴു രാവും എട്ടു പകലുമായിരുന്നു ഈ കാറ്റ് എന്ന് സൂറത്തുല്‍ ഹാഖയില്‍ പറഞ്ഞിട്ടുണ്ട്. നിലനില്‍ക്കുന്ന ദുശ്ശകുനത്തിന്റെ ദിവസം എന്ന് വേറെയും പറഞ്ഞിട്ടുണ്ട്. ഏതായാലും ദുശ്ശകുനം ആഴ്ചയില്‍ ഒരു ദിവസം മാത്രമല്ല എന്ന് ഖുര്‍ആന്‍ തന്നെ തെളിയിച്ചു. ദുശ്ശകുനമായത് ശിക്ഷയിറങ്ങിയതുകൊണ്ടാണ്. എന്നാല്‍ ചിലര്‍ പറയുന്നത് സഫര്‍ മാസത്തില്‍ അവസാനത്തെ ബുധനാഴ്ചയാണ് ഈ ദിവസമെന്നും അത് സ്ഥിരപ്പെട്ട നഹ്സിന്റെ (ദുശ്ശകുനത്തിന്റെ) ദിവസമാണെന്നും മറ്റുമാണ്. ദുശ്ശകുനം പിടിച്ച ദിവസങ്ങള്‍ എന്നത് അടിസ്ഥാനരഹിതമാണ്. അങ്ങനെ ഒന്നില്ല. ഈ വിശ്വാസം ഖുര്‍ആനിനെതിരായ ഭയങ്കരമായ അന്ധവിശ്വാസമാകുന്നു.” (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ഫുസ്സിലത്ത് 15-16 ആയത്തുകളുടെ വ്യാഖ്യാനം)

കേരളത്തിലെ സമസ്തയുടെ പല പണ്ഡിതരും പഠിപ്പിക്കുന്നതുപോലെ, എല്ലാ മാസങ്ങളിലെയും അവസാനത്തെ ബുധനാഴ്ച ഒരു ദുശ്ശകുന ദിവസവും, ശനിയാഴ്ച വഞ്ചനയുടെ ദിവസവുമാണെന്ന് പലരും വിശ്വാസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു (കെ.കെ. സ്വദഖത്തുല്ല മൗലവി, സമ്പൂര്‍ണ്ണ ഫതാവാ, പേജ് 311-312). അതുമാത്രമല്ല, റമളാന്‍ മാസത്തിലെ 14-ാം തിയതി പോലുള്ള മഹത്വമുള്ള ദിനങ്ങള്‍ക്കും, ദുല്‍ഹിജ്ജയുടെ 8-ാം ദിവസം പോലെയുള്ള ശ്രേഷ്ഠതയുള്ള സമയങ്ങള്‍ക്കു പോലും 'ദുശ്ശകുനം' എന്ന മുദ്ര വെച്ച് വിശ്വാസികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് കാണാം. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ പോലുള്ള സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കലണ്ടറുകളില്‍ പോലും ഇത്തരം വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുളള നഹ്സിന്റെ ദിനങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ ശുദ്ധമായ തൗഹീദു സങ്കല്‍പ്പത്തോട് പൊരുത്തമില്ലാത്ത ഇത്തരത്തിലുള്ള പ്രചാരങ്ങള്‍ സമൂഹത്തെ അന്ധവിശ്വാസത്തിലേക്കാണ് നയിക്കുക എന്നതില്‍ സംശയമില്ല.

സമസ്തയുടെ പണ്ഡിതന്‍മാര്‍ ആധികാരികമായി അംഗീകരിക്കുന്ന ശാഫിഈ പണ്ഡിതനായ ഇമാം ഇബ്നു ഹജറുല്‍ ഹൈതമി (റഹിമഹുല്ലാഹ്) നഹ്സ് വിശ്വാസത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ആരെങ്കിലും നഹ്സിനെയോ അതിനു സാമ്യമുള്ള അശുഭ വിശ്വാസങ്ങളെയോ കുറിച്ച് ചോദിച്ചാല്‍, അവനില്‍ നിന്നും മുഖം തിരിച്ചുകൊണ്ടും അവന്റെ പ്രവൃത്തിയെ അവിവേകമായി കണ്ടുകൊണ്ടും അത്തരം വിശ്വാസത്തിന്റെ മ്ലേച്ഛത വ്യക്തമാക്കികൊണ്ടുമല്ലാതെ അവനോട് ഉത്തരം പറയാവതല്ല. തീര്‍ച്ചയായും നഹ്സ് നോക്കല്‍ ജൂതന്‍മാരുടെ ചര്യയില്‍ പെട്ടതാണ്. സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്ന മുസ്ലിംകളുടെ മാര്‍ഗത്തില്‍ പെട്ടതല്ല ഒരിക്കലും അത്.” (ഫതാവാ അല്‍ ഹദീസിയ്യ, പേജ്: 23)

ഇസ്ലാമിക വിശ്വാസത്തിലെ അടിസ്ഥാനപരമായ ഒരു സത്യമാണ് നന്മയും തിന്മയും ഭാഗ്യവും ദൗര്‍ഭാഗ്യവുമെല്ലാം അല്ലാഹുവിന്റെ വിധിയിലും കല്‍പനയിലും ഹിക്മത്തിലും അധിഷ്ഠിതമായിട്ടാണ് സംഭവിക്കുന്നതെന്ന കാര്യം. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും അവയുടെ ഫലങ്ങളും ഓരോരുത്തരുടെയും ഇച്ഛാനുസൃതവും അല്ലാഹുവിന്റെ അറിവോടും കൂടിയാണ് സംഭവിക്കുന്നത്. അതിനെയൊന്നും ദിവസങ്ങളുടെയോ കാലഘട്ടങ്ങളുടെയോ 'ശുഭ-അശുഭ' മുഹുര്‍ത്ഥങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ ഇസ്ലാം മതത്തില്‍ യാതൊരു രേഖയുമില്ല. അതുകൊണ്ടാണ് ഇബ്നു ഹജറുല്‍ ഹൈതമി (റഹിമഹുല്ലാഹ്) ഈ വിഭ്രാന്തി ജൂതന്മാരുടെ ചര്യയില്‍ പെടുന്നതാണ്, അതിനാല്‍ മുസ്ലിംകള്‍ അതിനെ പൂര്‍ണമായി ഉപേക്ഷിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടത്. ഈ സന്ദര്‍ഭത്തില്‍ നബി(ﷺ) പറഞ്ഞ ഒരു കാര്യം നമ്മളാരും അറിയാതെ പോകരുത്. അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ കാലത്തെ ചീത്ത പറയരുത്. തീര്‍ച്ചയായും അല്ലാഹുവാണ് കാലം.” (സഹീഹ് മുസ്ലിം) ഈ ഹദീസ് വളരെ വ്യക്തമായി അറിയിക്കുന്നത് ദിവസം, മാസം, സമയം എന്നിങ്ങനെയുള്ള കാലഘട്ടങ്ങളേയും സമയരേഖകളേയും 'അശുഭം', 'നഹ്സ്', 'ശാപഹേതു' എന്നുപറഞ്ഞു ചീത്തപറയരുത്. അപ്രകാരം പറയുന്നുണ്ടെങ്കില്‍ അത് കാലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഉള്ള അല്ലാഹുവിനെതിരെയുളള ആക്ഷേപമായിരിക്കും. ഇസ്ലാം മതം കാലത്തെ അല്ലാഹുവിന്റെ കല്‍പനയുടെ ഭാഗമായിട്ടാണ് കാണുന്നത്, ഒരിക്കലും അന്ധവിശ്വാസങ്ങള്‍ക്ക് അവിടെ യാതൊരു സ്ഥാനവുമില്ല.

“നിങ്ങള്‍ കാലത്തെ ചീത്ത പറയരുത്. തീര്‍ച്ചയായും അല്ലാഹുവാണ് കാലം” എന്ന ഹദീസിന്റെ താത്പര്യം ഇമാം നവവി(റഹിമഹുല്ലാഹ്) ഇങ്ങനെ വ്യക്തമാക്കുന്നു: “ അതായത്, ആ ദുരന്തങ്ങള്‍ വരുത്തുന്നവന്നെതിരെ ആക്ഷേപ സംസാരം നടത്തരുത്, കാരണം അത് അല്ലാഹുവിലേക്ക് ചേര്‍ക്കപ്പെടുന്നതാണ്. അവ സംഭവിക്കാന്‍ ഇടയാക്കുന്നത് അവനാണ് (അല്ലാഹുവാണ്). കാലം എന്നാല്‍ സ്വതന്ത്രമായി ഒന്നും ചെയ്യാനാകാത്ത സമാന്‍ (സമയം) മാത്രമാണ് എന്നതാണ് അത് അര്‍ത്ഥമാക്കുന്നത്. കാരണം, ഇത് അല്ലാഹു സൃഷ്ടിച്ച കാര്യങ്ങളില്‍ ഒന്നത്രേ. തീ൪ച്ചയായും അല്ലാഹു, അവനാണ് കാലം എന്നതിന്റെ അര്‍ത്ഥം, ആ സംഭവങ്ങളും ദുരന്തങ്ങളും സംഭവിപ്പിക്കുന്നവന്‍ അവനാണ്. അഥവാ സംഭവിക്കുന്ന എല്ലാറ്റിന്റെയും സ്രഷ്ടാവ് അവനാണ്. അല്ലാഹു അഅ്‍ലം.” (ശര്‍ഹ് മുസ്‌ലിം, 15/3)

മനുഷ്യര്‍ പലപ്പോഴും എത്രയും തങ്ങളുടെ ദുരന്തങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും സമയത്തെ പഴിക്കാറുണ്ട്. എന്നാല്‍, ഇസ്ലാമിക അധ്യാപനപ്രകാരം തികച്ചും തെറ്റായ നിലപാടാണ് ഇത്. സമയം അഥവാ കാലം എന്നത് സ്വതന്ത്രമായി ദോഷമോ നന്മയോ വരുത്താന്‍ കഴിയുന്ന ഒന്നല്ല. അതെല്ലാം നയിക്കുന്നതും നിയന്ത്രിക്കുന്നതും അല്ലാഹുവാണ്. ഓരോ നിമിഷവും സെക്കന്റും അതിന്റെ ഉദ്ദേശ്യവും ലക്ഷ്യവും നിയന്ത്രിക്കുന്നവന്‍ അല്ലാഹു മാത്രമാണ്. അതിനാല്‍ തന്നെ, സമയം അല്ലാഹുവിന്റെ സൃഷ്ടികളിലൊന്നായി മാത്രം കണക്കാക്കപ്പെടണം, അതിനെ കുറ്റപ്പെടുത്തല്‍ അല്ലാഹുവിന്റെ കല്‍പനയെയും വിധിയെയും അപമാനിക്കുന്നതിനു തുല്യമാണെന്നാണ് ഇസ്ലാമിന്റെ അധ്യാപനമെന്നര്‍ത്ഥം.

അമാനി മൌലവി എഴുതി: “ചില പ്രത്യേക ദിവസങ്ങള്‍ ‘നഹ്സുള്ള’ (അശുഭകരമായ) ദിവസങ്ങളാണെന്നു എങ്ങനെയോ ഒരു വിശ്വാസം പലരിലും കടന്നുകൂടിയിട്ടുണ്ട്. ആ ദിവസങ്ങള്‍ അപകടം പിടിച്ചവയാണെന്നും അതുകൊണ്ടു ആ ദിവസങ്ങളില്‍, യാത്ര, വിവാഹം പോലെയുള്ളതൊന്നും നിര്‍വഹിക്കുന്നതു നന്നല്ലെന്നുമാണ് അവരുടെ ധാരണ. ചില പഞ്ചാംഗങ്ങളില്‍ ആ ദിവസങ്ങള്‍ ഏതെല്ലാമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്യാറുണ്ട്. ഇതിനു ഇസ്ലാമില്‍ യാതൊരു അടിസ്ഥാനവുമില്ല. ഒരാളെയോ, ഒരു സമൂഹത്തെയോ സംബന്ധിച്ചിടത്തോളം ഒരു ദിവസം പല അനിഷ്ട സംഭവങ്ങളും ഉണ്ടായെന്നുവരാം. അതേസമയത്ത് ആ ദിവസം തന്നെ മറ്റൊരു കൂട്ടര്‍ക്ക് വളരെ സന്തോഷകരമായ അനുഭവങ്ങളും ഉണ്ടായെന്നുവരും. എന്നല്ലാതെ, ചില പ്രത്യേക ദിവസങ്ങളില്‍ എല്ലാവര്‍ക്കും പൊതുവില്‍ ദോഷം ബാധിക്കുകയോ, അല്ലെങ്കില്‍ ആ ദിവസങ്ങളില്‍ മാത്രം ഭാഗ്യദോഷം സംഭവിക്കുകയോ ഉണ്ടാകുന്നതല്ല. ഇനി ഏതെങ്കിലും ദിവസം ഒരു പൊതു ആപത്ത് സംഭവിച്ചുവെന്ന് വെക്കുക, എന്നാല്‍ അത് ആ ദിവസത്തിന്റെ ഫലമായുണ്ടാകുന്നതാണോ? അതുമല്ല, അതിനുള്ള കാരണം മറ്റൊന്നായിരിക്കും. ഒരുപക്ഷേ, ആ കാരണം നമുക്കു വ്യക്തമായി അറിയുവാന്‍ കഴിയാത്തതായിരിക്കാം. ഏതായാലും ‘നഹ്സ് ദിവസ’ങ്ങളില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ പലതും ശുഭകരമായി പര്യവസാനിക്കുന്നതും നാം സാധാരണ കാണാറുള്ളതാണ്. ശകുനം നോക്കല്‍, മുഹൂര്‍ത്തം നോക്കല്‍ മുതലായതെല്ലാം ഹദീസുകളില്‍ കര്‍ശനമായി വിരോധിച്ചിട്ടുള്ളതു പ്രസ്താവ്യമാകുന്നു.” (അമാനി തഫ്‍സീര്‍, ഫുസ്സിലത്ത് 16 വ്യാഖ്യാനം)

ചില പ്രത്യേക ദിവസങ്ങള്‍ ദുശ്ശകുനമാണെന്ന് വിശ്വസിക്കുന്നതില്‍ യാതൊരു ഇസ്ലാമിക അടിസ്ഥാനവും ഇല്ലെന്ന് ഇതിലൂടെ ദൃഢമായി വ്യക്തമാകുന്നുണ്ട്. ഈ അന്ധവിശ്വാസത്തെ മുസ്ലിം സമുദായം പൂര്‍ണമായി തള്ളികളയുമ്പോഴാണ്, കാലത്തെയും ദിവസങ്ങളെയും കുറിച്ചുള്ള ശരിയായ ഇസ്ലാമിക നിലപാടിലൂടെ ജീവിക്കാന്‍ നമുക്ക് സാധിക്കുക. അല്ലാഹു നമ്മെ അതിലേക്ക് നയിക്കട്ടെ!

സമസ്ത : മറ്റു ലേഖനങ്ങൾ