മുഹമ്മദ് നബിﷺയുടെ വൈകാരികമായ തമാശ

അന്‍വര്‍ അബൂബക്കര്‍

Last Update 15 June 2025, 19 Dhuʻl-Hijjah, 1446 AH, 1446 AH

ചോദ്യം: നബി ﷺ ഒരിക്കല്‍ ഒരു സ്വഹാബിയെ പുറകില്‍നിന്ന് കെട്ടിപിടിക്കുകയും ശേഷം തമാശയായി 'ആരാണ് ഈ അടിമയെ വാങ്ങാന്‍ തയാറുള്ളത്?' എന്ന് ചോദിക്കുകയും ചെയ്തു. നബി ﷺ തമാശകൊണ്ടു സമീപിച്ച ആ സ്വഹാബി ആര് ആയിരുന്നു?

ഉത്തരം: സാഹിര്‍ ബിന്‍ ഹറാം (റളിയല്ലാഹു അന്‍ഹു) - زاهر بن حرام (رضى الله عنه)

അനസ്(റളിയല്ലാഹു അന്‍ഹു) നിവേദനം: “ബദുക്കളില്‍ പെട്ട സാഹിര്‍ ബിന്‍ ഹറാം (زاهر بن حرام) എന്നു പേരുളള ഒരു വ്യക്തി നബിﷺയുടെ അടുക്കല്‍ വരുമായിരുന്നു. അദ്ദേഹം വരുമ്പോഴെല്ലാം നബിﷺക്ക് സമ്മാനങ്ങള്‍ (ഹദ്‍യ) കൊണ്ടുവരാറുണ്ട്. നബിﷺ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുകയും ചെയ്തിരുന്നു. കാഴ്ചയില്‍ അദ്ദേഹം അത്ര രൂപസൗന്ദര്യമുളള ആളായിരുന്നില്ല. ഒരു ദിവസം അദ്ദേഹം അങ്ങാടിയില്‍ വസ്തുക്കള്‍ വില്‍ക്കുമ്പോള്‍, നബിﷺ അദ്ദേഹത്തിന്റെ പുറകിലൂടെ വരികയും ശേഷം അദ്ദേഹത്തെ പുറകില്‍നിന്ന് കെട്ടിപിടിക്കുകയും ചെയ്തു. അദ്ദേഹത്തിനാകട്ടെ നബിﷺയെ കാണാനും സാധിച്ചില്ല. സാഹിര്‍(റളിയല്ലാഹു അന്‍ഹു) അന്നേരം തന്നെ വിടാന്‍ ആവശ്യപ്പെട്ടുകൊണ്ട് പുറകോട്ടു നോക്കി. അപ്പോള്‍ തന്നെ പിടിച്ചിട്ടുളളത് നബിﷺയാണെന്ന് തിരിച്ചറിഞ്ഞു, ഉടനെ തന്റെ പിന്‍ഭാഗം നബി(സ)യുടെ മാറിടത്തേക്ക് അദ്ദേഹം അടുപ്പിച്ചു. അതിനുശേഷം, നബിﷺ (തമാശയോടെ) ചോദിച്ചു, ‘ആരാണ് ഈ അടിമയെ വാങ്ങാന്‍ തയാറുള്ളത്?’ സാഹിര്‍(റളിയല്ലാഹു അന്‍ഹു) അതുകേട്ടു പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ! അങ്ങനെ എങ്കില്‍, ഞാന്‍ വിലകുറഞ്ഞവനായിട്ടാണ് ഗണിക്കപ്പെടുന്നത്.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ മുമ്പില്‍ താങ്കള്‍ വിലകുറഞ്ഞവനല്ല, വിലകൂടിയവനാണ്.’” (തിര്‍മിദി, അല്‍ബാനി(റഹിമഹുല്ലാഹ്) സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)

നബിﷺക്ക് തന്റെ അനുചരന്‍മാരോടുളള സ്നേഹവും കരുതലും എത്ര ആഴത്തിലുള്ളതായിരുന്നു എന്നതിന് ഈ സംഭവം ഏറ്റവും മനോഹരമായ തെളിവാണ്. ഒരു വ്യക്തിയുടെ രൂപസൗന്ദര്യമല്ല, മറിച്ച് അവന്റെ ഹൃദയത്തിന്റെ ഉള്ളില്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളാണ് മുഖ്യമായതെന്ന് ഈ ഹൃദയസ്പര്‍ശിയായ സംഭവം വ്യക്തമാക്കുന്നു. സാഹിര്‍ (റളിയല്ലാഹു അന്‍ഹു) കാഴ്ചയില്‍ അത്ര ആകര്‍ഷകനായിരുന്നില്ല, എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സിലെ വിശുദ്ധിയുടെയും നല്ല നിലപാടിന്റെയും വെളിച്ചത്തിലാണ് നബിﷺ അദ്ദേഹത്തെ വിലമതിച്ചത്. നബിﷺ അദ്ദേഹത്തെ സ്നേഹത്തോടെ കെട്ടിപിടിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ അദ്ദേഹം വിലകുറഞ്ഞവനല്ല, മറിച്ച് അതിമൂല്യവാനാണെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതെല്ലാം നബിﷺയുടെ സ്വഭാവഗുണത്തിന്റെ ഉത്തമവും മാതൃകാപരവുമായ വിശേഷണമാണ്. ഒരാള്‍ സമൂഹത്തില്‍ തള്ളിപ്പറയപ്പെടുകയോ വിലകുറഞ്ഞവനായി കാണപ്പെടുകയോ ചെയ്താലും, അല്ലാഹുവിന്റെ കണക്കില്‍ അവനൊരു വിലയേറിയവനാകാം എന്ന മഹത്തായ സത്യം നബിﷺ ഈ സംഭവത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.

വിനോദം, സ്‌നേഹം, സൗഹൃദം എന്നിവയെല്ലാം ഇസ്ലാമില്‍ അനുവദനീയമാണ്. ഇസ്ലാം ഒരു കര്‍ക്കശമായതോ അല്ലെങ്കില്‍ വരണ്ടതോ ആയ ജീവിതം ഉപദേശിക്കുന്നില്ല; മറിച്ച്, വ്യക്തിഗതവും സാമൂഹികവുമായ സന്തോഷവും സ്‌നേഹബന്ധങ്ങളും അതിന്റെ ഭാഗമായി കാണുന്നു. നബിﷺ വൈകാരികമായ തമാശയിലൂടെ ഈ സ്വഹാബിയെ സന്തോഷിപ്പിക്കുകയും, അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്‍തു. അതില്‍ അവഹേളനമോ അപമാനമോ ഒന്നുമില്ലായിരുന്നു എന്നത് പ്രസക്തമാണ്.

വിലകുറഞ്ഞവനായിട്ടാണ് സാഹിര്‍ (റളിയല്ലാഹു അന്‍ഹു) സ്വയം കരുതിയിരുന്നത്. എന്നാല്‍ നബി ﷺ തന്റെ പരിഗണനയും സംരക്ഷണവും പ്രകടിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ആത്മബോധം ഉണര്‍ത്തുകയും ആത്മാഭിമാനം ഉയര്‍ത്തുകയും ചെയ്തു. ഇസ്ലാമിന്റെ മനുഷ്യസ്നേഹപരമായ സമീപനം ഇവിടെ വ്യക്തമായി കാണാം. അല്ലാഹുവിന്റെ പ്രവാചകനും ഭരണാധികാരിയും ഈ ഉമ്മത്തിന്റെ നേതാവുമായ മുഹമ്മദ് നബിﷺ ഒരു സാധാരണ മനുഷ്യനോട് എത്ര മൃദുത്വത്തോടെയാണ് പെരുമാറിയത്. ഒരു സാധാരണ മനുഷ്യന്റെ മനസ്സ് വേദനിപ്പിക്കാതെ അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്തു. ഇതില്‍ നിന്നെല്ലാം ഇസ്‌ലാമിന്റെ സാര്‍വത്രികമായ സഹാനുഭൂതി നമുക്ക് നിഷ്‍പ്രയാസം മനസ്സിലാക്കാം.

താഴ്‍ന്ന മനോഭാവമുള്ളവരെ ഉണര്‍ത്തുകയും അവര്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്യുന്നത് മുസ്ലിം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു വ്യക്തിക്ക് ആത്മവിശ്വാസം കുറവായാല്‍, അതിനെ കൃത്യമായി തിരിച്ചറിയുകയും അവനെ ഉയര്‍ത്തികൊണ്ടുവരാനുളള പ്രോത്സാഹനശ്രമം നടത്തുകയും ചെയ്യുന്നത് ഒരു സത്യവിശ്വാസിയുടെ അമൂല്യമായ ഉത്തരവാദിത്വമാണ്. ഏതെങ്കിലും വ്യക്തിക്ക് വ്യത്യസ്തമായ സ്വഭാവമോ, രൂപമോ, ജീവിതാനുഭവങ്ങളോ ഉണ്ടായാലും, അവരെ അവരുടെ സവിശേഷതകളോടുകൂടി അംഗീകരിക്കുക എന്നത് ഉയര്‍ന്ന നിലവാരമുള്ള മാനവിക ഗുണമാണെന്ന് നബി ﷺ തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. അവര്‍ക്ക് അവഹേളനമോ ഒറ്റപ്പെടുത്തലോ അല്ല, മറിച്ച് അംഗീകരണവും മാന്യമായ പരിഗണനയും നല്‍കുക എന്നതാണ് ഈ ഹദീസ് നമുക്ക് നല്‍കുന്ന മുഖ്യമായ ഉപദേശം.

തസ്‌കിയ : മറ്റു ലേഖനങ്ങൾ