സ്വഹാബിയുടെ ലാഭകരമായ കച്ചവടം
അന്‍വര്‍ അബൂബക്കര്‍
Last Update 15 June 2025, 19 Dhuʻl-Hijjah, 1446 AH, 1446 AH
ചോദ്യം: മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്റ ചെയ്ത ഏത് സ്വഹാബിയെയാണ് “നിങ്ങളുടെ ഈ കച്ചവടം ലാഭകരമായിട്ടുണ്ട്” എന്ന് പറഞ്ഞ് പ്രവാചകന്‍ﷺ സ്വീകരിച്ചത്?
ഉത്തരം: സുഹൈബ് അര്‍റൂമി (റളിയല്ലാഹു അന്‍ഹു)
സുഹൈബ് അര്‍റൂമി (റളിയല്ലാഹു അന്‍ഹു) എന്ന പേരില്‍ അറിയപ്പെട്ട പ്രവാചകാനുചരന്‍, ജാഹിലിയ്യാകാലത്ത് മക്കയില്‍നിന്നും ഇറാഖിലേക്ക് നാടുവിട്ട സിനാന്റെ മകനായിരുന്നു. സിനാന്‍ പിന്നീട് കിസ്റാ ചക്രവര്‍ത്തി നിയോഗിച്ച ഇറാഖിലെ ന്യായാധിപനും ഭരണാധികാരിയുമായപ്പോള്‍, സുഹൈബ് (റളിയല്ലാഹു അന്‍ഹു) മെസൊപ്പൊട്ടോമിയായിലെ യൂഫ്രട്ടീസ് നദീതീരത്ത് തന്റെ പിതാവിന്‍റെ കൊട്ടാരത്തില്‍ ശോഭയോടെ വളര്‍ന്നു. മനോഹരമായ ആ ജീവിതം ഒരുനാള്‍ തകര്‍ന്നുപോയി; റോമാസാമ്രാജ്യത്തിന്‍റെ ആക്രമണത്തിനിരയായി അവിടത്തെ ജനങ്ങള്‍ തടവിലായപ്പോള്‍, ബാല്യത്തിലെ അവിചാരിതമായ സന്ദര്‍ഭത്തില്‍ സുഹൈബ് (റളിയല്ലാഹു അന്‍ഹു) അടിമയായി മാറ്റപ്പെട്ടു. പിന്നീട്, റോമക്കാര്‍ അദ്ദേഹത്തെ അടിമച്ചന്തത്തില്‍ വില്‍പ്പനയ്ക്ക് വെക്കുകയും, ഒടുവില്‍ മക്കയിലേക്ക് അടിമയായി എത്തിപ്പെടുകയും ചെയ്തു. മക്കയില്‍ അബ്ദുല്ലാഹ് ഇബ്‍നു ജുദ്അാന്‍ എന്ന സമ്പന്നനായ വ്യാപാരി ഈ ബാലനെ വിലക്കുവാങ്ങി. സുഹൈബ് (റളിയല്ലാഹു അന്‍ഹു) തന്റെ ബുദ്ധിയും ചുറുചുറുക്കും തെളിയിച്ചതോടെ, സന്തുഷ്ടനായ ജുദ്അാന്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കുകയും തന്‍റെ കൂടെ കച്ചവടത്തിലേര്‍പ്പെടാന്‍ അവസരം ഒരുക്കുകയും ചെയ്തു. ഈ അവസരം മനോഹരമായി പ്രയോജനപ്പെടുത്തി, സുഹൈബ് (റളിയല്ലാഹു അന്‍ഹു) മക്കയിലെ സമ്പന്നന്മാരുടെ കൂട്ടത്തില്‍ ഒന്നായി.
നബി (സ)യുടെ ഇസ്ലാമിലേക്കുള്ള ക്ഷണം സ്വീകരിച്ച ശേഷം സുഹൈബ് (റളിയല്ലാഹു അന്‍ഹു) ഹിജ്റ പോയത് ഒരു പരീക്ഷണത്തിലൂടെയായിരുന്നു. സത്യവിശ്വാസികളുമായി ഹിജ്റ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, ഖുറൈശികള്‍ അദ്ദേഹത്തെ തടയാന്‍ ഗൂഢശ്രമം ആസൂത്രണം ചെയ്തു. ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ഒറ്റയ്ക്കായി മദീനയിലേക്ക് പുറപ്പെട്ട അവസരത്തില്‍ വഴിമദ്ധ്യേ അവര്‍ അദ്ദേഹത്തെ പിടികൂടി. മദീനയിലേക്കുള്ള യാത്ര അവര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍, ധൈര്യംകൊണ്ടും നിസ്വാര്‍ത്ഥതകൊണ്ടും നിറഞ്ഞിരുന്ന സുഹൈബ് (റളിയല്ലാഹു അന്‍ഹു) പതറാതെ അവര്‍ക്കെതിരെ ഉറച്ചുനിന്നു. അപ്പോഴാണ് ശത്രുക്കള്‍ പരിഹാസത്തോടെ പറയുന്നത്: "നീ മക്കയിലേക്ക് ഒരടിമയായി കടന്നുവന്നു; ഇവിടെ നിന്നും സമ്പാദിച്ചു, ധനികനായി. ഇന്നു നീ ആ സമ്പത്തോടൊപ്പം രക്ഷപ്പെടുകയാണോ? അതു അസാധ്യമാണ്!". ഈ വാക്കുകള്‍ കേട്ടപ്പോള്‍, സുഹൈബ് (റളിയല്ലാഹു അന്‍ഹു) അവരോട് മറുപടി നല്‍കി: "നിങ്ങള്‍ക്ക് ആവശ്യം എന്റെ സമ്പത്താണെങ്കില്‍, അതെല്ലാം ഞാന്‍ നല്‍കാം. അതിന് പകരം, എന്നെ എന്റെ വഴിയെ വിട്ടേക്കുക!" ശത്രുക്കള്‍ അതിന് സമ്മതിച്ചു. സുഹൈബ്(റളിയല്ലാഹു അന്‍ഹു) താന്‍ മക്കയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന തന്റെ സമ്പാദ്യം മുഴുവന്‍ എവിടെയാണെന്ന് അവരോട് വ്യക്തമാക്കികൊടുത്തു. അതോടെ അവര്‍ തിരിച്ചു പോയി, ആ സമ്പത്തിനെ സ്വന്തമാക്കി. അല്ലാഹുവിന്റെ ദീനിനുവേണ്ടി എല്ലാം ത്യജിച്ച്, ഭീകരമായ മരുഭൂമി താണ്ടി, എല്ലാത്തിനുമുപരി ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയ സുഹൈബ് (റളിയല്ലാഹു അന്‍ഹു) ഒടുവില്‍ മദീനയിലെത്തി. ശാരീരികമായി ക്ഷീണിച്ചിരുന്നെങ്കിലും, മാനസികമായി അദ്ദേഹം വിജയിയായിരുന്നു.
അതേസമയം, നബി ﷺയും അനുചരന്മാരും മദീനക്കടുത്തുളള ഖുബായില്‍ ഇരിക്കുകയായിരുന്ന സമയം, ജിബ്രീല്‍ (അലൈഹിസ്സലാം) വഴി അല്ലാഹു ഈ സംഭവമൊക്കെയും നബിﷺക്ക് അറിയിച്ചുകൊടുത്തു. ദൂരെനിന്നും തന്നെ സമീപിക്കുന്ന സുഹൈബി(റളിയല്ലാഹു അന്‍ഹു)വിനെ കണ്ടമാത്രയില്‍ തന്നെ നബിﷺ സന്തോഷംകൊണ്ട് വിളിച്ചു പറഞ്ഞു:
رَبِحَ الْبَيْعَ أَبَا يَحْيَى… رَبِحَ الْبَيْعَ أَبَا يَحْيَى
അബൂ യഹ്‍യാ, നിങ്ങളുടെ ഈ കച്ചവടം ലാഭകരമായിട്ടുണ്ട്! നിങ്ങളുടെ ഈ കച്ചവടം ലാഭകരമായിട്ടുണ്ട്!
ജീവിതത്തില്‍ അധികാരവും ആസ്തിയും സമ്പാദിക്കാനുള്ള അവസരങ്ങള്‍ ഇനിയുമുണ്ടാകാം, എന്നാല്‍ അവയെല്ലാം അത്രമേല്‍ പ്രാധാന്യമുള്ളവയല്ല എന്ന് സുഹൈബ് (റളിയല്ലാഹു അന്‍ഹു) മനസ്സിലാക്കി. ഈ ഒരു വികാരം നമ്മളില്‍ പ്രകടമാകുന്നുണ്ടോ? ദുനിയാവില്‍ അല്ലാഹുവിനോട് ചോദിക്കുന്നതെല്ലാം അവന്‍ നമുക്ക് നല്‍കുമ്പോള്‍, അതിന് പിന്നില്‍ ഒരു പരീക്ഷണമാണോ, അതല്ല നമ്മളുണ്ടാക്കുന്ന പരലോകവുമായി ബന്ധപ്പെട്ട കച്ചവടത്തിലെ ഒരു പരാജയമാണോ എന്നു ചിന്തിക്കാന്‍ സാധിച്ചിട്ടുണ്ടോ?. അല്ലാഹു ആരെയെങ്കിലും ഇഹലോകം കൊണ്ട് മാത്രം നിറഞ്ഞു നില്‍ക്കുന്നവനായി അഭിവൃദ്ധിപ്പെടുത്തുമ്പോള്‍, ആ ഭൗതികതക്ക് ഒരു ഭയപ്പെടേണ്ട അര്‍ത്ഥം ഉണ്ടാകും.
അല്ലാഹു പറഞ്ഞില്ലേ: “ആരെങ്കിലും ഐഹിക ജീവിതത്തെയും, അതിന്‍റെ അലങ്കാരത്തെയും ഉദ്ദേശിച്ചിരുന്നാല്‍ അവര്‍ക്കു അവരുടെ പ്രവര്‍ത്തന ഫലങ്ങളെ അതില്‍ വെച്ചു നാം നിറവേറ്റിക്കൊടുക്കുന്നതാണു: അവരാകട്ടെ, അതില്‍ വെച്ചു നഷ്ടപ്പെടുത്തപ്പെടുകയുമില്ല. പരലോകത്തുവെച്ചു നരകമല്ലാതെ മറ്റൊന്നും ഇല്ലാത്തവരത്രെ അക്കൂട്ടര്‍; അവര്‍ പണിതതു വെച്ചതു അവിടെ പൊളിഞ്ഞു പോകുകയും ചെയ്യും; അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു അവിടെ നിഷ്ഫലമായിരിക്കും.” (ഹൂദ് 15-16)
അല്ലാഹു മറ്റൊരിടത്ത് പറഞ്ഞു: “ആരെങ്കിലും പരലോകത്തെ കൃഷി ഉദ്ദേശിക്കുകയാണെങ്കില്‍, അവന് അവന്റെ കൃഷിയില്‍ നാം വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതാണ്; ആരെങ്കിലും ഇഹലോകത്തെ കൃഷി ഉദ്ദേശിക്കുകയാണെങ്കില്‍ അവന് അതില്‍നിന്നും നാം കൊടുക്കും; പക്ഷെ പരലോകത്തില്‍ അവന് യാതൊരു ഓഹരിയും ഇല്ലതാനും.” (അശ്ശൂറാ 20)
അല്ലാഹു വീണ്ടും പറഞ്ഞു: “ആര്‍ ഈ ക്ഷണികമായ ഐഹിക ജീവിതത്തെ ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നുവോ, അതില്‍ അവന് നാം വേണമെന്നു വെക്കുന്നതു നാം വേഗമാക്കികൊടുക്കുന്നതാണ്; പിന്നെ, അവനു നാം നരകത്തെ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്. അതില്‍ അവന്‍ ആക്ഷേപിക്കപ്പെട്ടവനായും കാരുണ്യത്തില്‍നിന്നും ആട്ടപ്പെട്ടവനായും കൊണ്ടുകടന്നെരിയും. ആര്‍ പരലോകത്തെ ഉദ്ദേശിച്ചുവോ, അവന്‍ സത്യവിശ്വാസിയായും കൊണ്ട് അതിനുവേണ്ടി അതിന്റെതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്തുവോ, എന്നാല്‍ അക്കൂട്ടരുടെ പരിശ്രമം നന്ദിപൂര്‍വം സ്വീകരിക്കപ്പെടുന്നതായിരിക്കും.” (ഇസ്‍റാഅ് 18-19)
ഭൗതികതയെ മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ക്കും പാരത്രിക ജീവിതത്തെ അവഗണിക്കുന്നവര്‍ക്കും, ഈ ദുനിയാവില്‍ ചെയ്യുന്ന നല്ല കാര്യങ്ങളുടെ പ്രതിഫലം അല്ലാഹു ഇവിടത്തുതന്നെ നല്‍കിയേക്കാം. പക്ഷേ, ആ പ്രതിഫലം ആഖിറത്തിനായുള്ള ഒരു സമ്പാദ്യമായി മാറില്ല! അങ്ങനെ, അവര്‍ നേരായി കരുതിയതു പോലെ എല്ലാ പ്രതിഫലവും ഇവിടെവച്ച് തന്നെ ഏറ്റുവാങ്ങുമ്പോള്‍, പരലോകത്തിലെ ശാശ്വതമായ വിജയത്തിന് അവര്‍ക്കൊരു പങ്കില്ലാതാകാന്‍ സാധ്യതയുണ്ട്. അല്ലാഹുവിന്റെ ദീനിനുവേണ്ടി അതിജീവിച്ച സുഹൈബ് (റളിയല്ലാഹു അന്‍ഹു)വിന്റെ ചരിത്രം നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് ഈ ലോകം വെറും താത്കാലിക താവളം മാത്രമാണെന്നാണ്, യഥാര്‍ത്ഥ ജീവിതം ആഖിറത്തിലാണ്. അവിടേക്കായി ചിലവഴിക്കേണ്ട സമയവും സമ്പത്തും പരിശ്രമവും ഉള്‍പ്പടെയുളള ഈ ദുനിയാവിലുളള സകല നിക്ഷേപങ്ങളും ഒരിക്കലും നിഷ്‍ഫലമായിപ്പോകരുത്. എന്ത് നല്‍കിയാലും, ഏതെല്ലാം നഷ്‌ടപ്പെട്ടാലും, അല്ലാഹുവിന്റെ തൃപ്തിയാണ് ഏറ്റവും വലിയ നേട്ടം!