ശുഐബ് നബി(അലൈഹിസ്സലാം) ആദ്യമായി പ്രതികരിച്ചത്

അന്‍വര്‍ അബൂബക്കര്‍

Last Update 15 June 2025, 19 Dhuʻl-Hijjah, 1446 AH, 1446 AH

ചോദ്യം: അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തിയിരുന്ന മദ്‍യന്‍കാരിലേക്ക് നിയുക്തനായ ശുഐബ് നബി(അലൈഹിസ്സലാം) ആദ്യമായി പ്രതികരിച്ചത്, ഏത് രംഗത്തെ തിന്മയാണ്?

ഉത്തരം: വിശ്വാസ രംഗത്തെ തിന്മ (ശിര്‍ക്ക്)

അല്ലാഹു പറഞ്ഞു: “മദ്‍യനിലേക്കു അവരുടെ സഹോദരന്‍ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; നിങ്ങള്‍ക്കു അവനല്ലാതെ ഒരു ആരാധ്യനുമില്ല. നിങ്ങള്‍ അളത്തവും, തൂക്കവും കുറക്കുകയും ചെയ്യരുത്. നിശ്ചയമായും നിങ്ങളെ ഞാന്‍ ക്ഷേമത്തിലായി കാണുന്നു. നിശ്ചയമായും, നിങ്ങളുടെ മേല്‍ (നിങ്ങളെ) വലയം ചെയ്യുന്ന ഒരു ദിവസത്തിലെ ശിക്ഷയെക്കുറിച്ചു ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.” (ഹുദ് 84)

പ്രവാചകര്‍ മുഖ്യമായും പ്രബോധനം ചെയ്ത അതിമഹത്തരമായ തൗഹീദിനെക്കുറിച്ച് ഉപദേശിച്ച ശേഷമാണ്, മദ്‍യന്‍കാരോട് അവരില്‍ വ്യാപകമായിരുന്ന അഴിമതികളെയും അതിക്രമങ്ങളെയും കുറിച്ച് ശുഐബ് നബി (അലൈഹിസ്സലാം) ഉപദേശിക്കുന്നത്. പ്രതിസന്ധി നിറഞ്ഞുനില്‍ക്കുന്ന ഏത് സാഹചര്യത്തിലും, അല്ലാഹുവിന്റെ ഏകത്വമായ തൗഹീദാണ് പ്രവാചകന്‍മാര്‍ ആദ്യമായി പ്രബോധിപ്പിച്ച സന്ദേശം. ശുഐബ് നബി (അലൈഹിസ്സലാം) തന്റെ ജനതയെ ആദ്യമേ തൗഹീദിലേക്ക് ആഹ്വാനം ചെയ്തു. കാരണം, ഒരാളുടെ മാനസികമായുള്ള എല്ലാ ചീത്തപ്രവണതകളുടെയും മൂലകാരണം ശുദ്ധമായ ഏകദൈവ വിശ്വാസത്തിന്റെ അഭാവമാണ്.

തൗഹീദിന്റെ സന്ദേശം നല്‍കി അവരുടെയിടയില്‍ അതിന്റെ അടിസ്ഥാന സംവേദനമുണ്ടാക്കിയതിന് ശേഷം മാത്രമാണ് ശുഐബ് നബി (അലൈഹിസ്സലാം) അവരില്‍ കണ്ടുവന്ന അഴിമതികള്‍, അളവ് കുറയ്ക്കല്‍ പോലുള്ള മറ്റു സാമൂഹിക തിന്മകളെ കുറിച്ച് ഉപദേശം നല്‍കിയത്. അതായത്, ശരിയായ വിശ്വാസം ഉണ്ടാവുമ്പോഴാണ് ഒരു വ്യക്തി ശരിയായ ജീവിതം നയിക്കാന്‍ തുടങ്ങുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പ്രവാചകദൗത്യം.

ഈ സന്ദേശം ആഴത്തില്‍ മനസ്സിലാക്കുമ്പോള്‍, ഇന്നു നമ്മുടെ സമൂഹത്തിലും വീഴ്ചകളുടെ മൂലകാരണം തൗഹീദിന്റെ ഉണര്‍വില്ലായ്മയാണെന്ന് നിസ്സംശയം മനസ്സിലാക്കാം.

ലോകത്തിലേക്ക് അയക്കപ്പെട്ട എല്ലാ പ്രവാചകന്‍മാരും തങ്ങളുടെ സമൂഹത്തെ പ്രഥമമായി തൗഹീദിലേക്ക് ക്ഷണിക്കുകയും അതിന്റെ മഹത്ത്വം പഠിപ്പിക്കുകയും ചെയ്തു. അല്ലാഹു മുഹമ്മദ് നബി(സ)യോട് പറഞ്ഞു: “'ഞാനല്ലാതെ ആരാധ്യനേയില്ല, അതുകൊണ്ട് എന്നെ മാത്രം ആരാധിക്കുവിന്‍' എന്നു നാം ദിവ്യസന്ദേശം നല്‍കുന്നതായിക്കൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.” (അമ്പിയാഅ് 25)

മനുഷ്യന്റെ നന്മയും നാശവും നിര്‍ണ്ണയിക്കുന്ന അടിസ്ഥാന ഘടകം വിശ്വാസമാണ്. അല്ലാഹുവിന്‍റെ അസ്ഥിത്വത്തെ അംഗീകരിക്കുന്നതോടൊപ്പം അവനുമാത്രം നല്‍കേണ്ട ആരാധനയെ കുറിച്ചുളള തിരിച്ചറിവ് ലഭിക്കുമ്പോഴാണ് മനുഷ്യന്‍ നിര്‍ഭയത്വത്തോടുകൂടിയുളള സമാധാനജീവിതം നയിക്കാന്‍ തുടങ്ങുന്നത്. അതിനാല്‍, അല്ലാഹു അയച്ച എല്ലാ പ്രവാചകന്‍മാരും ആദ്യം തങ്ങളുടെ ജനതയെ തൗഹീദിലേക്ക് വിളിച്ചുചേര്‍ക്കുകയും ഈ വിശ്വാസം അവരുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിപ്പിക്കുകയും ചെയ്തു.

നീതികേടുകളില്‍നിന്നും അഴിമതികളില്‍നിന്നും ഭരണകൂടത്തെ ഭയന്നുകൊണ്ടല്ല ഒരു വ്യക്തി ഒഴിഞ്ഞുനില്‍ക്കേണ്ടത്, മറിച്ച് സ്രഷ്ടാവിനോടുള്ള ഭക്തിയും ഭയവും കൊണ്ടാണ് വ്യക്തികള്‍ അത്തരം തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത്. ഇത് സാധ്യമാകാന്‍, ന്യൂനതയില്ലാത്ത ഏകദൈവവിശ്വാസം ആവശ്യമാണ്. അതുകൊണ്ടുതന്നെ, പ്രവാചകന്‍മാര്‍ ആദ്യം തൗഹീദിന്റെ സന്ദേശം പ്രബോധിപ്പിച്ചു. മനുഷ്യന്റെ ഹൃദയം ഈ വിശ്വാസത്താല്‍ ശുദ്ധീകരിച്ച ശേഷം മാത്രമേ മറ്റു സാമൂഹിക തിന്മകള്‍ക്കെതിരായ ഉപദേശം വാസ്തവത്തില്‍ ഫലപ്രദമാകൂ.

തസ്‌കിയ : മറ്റു ലേഖനങ്ങൾ